Wednesday 12 July 2017

സ്നേഹമായ് ...

''ഭാനുമതി ... പ്രിയ ഭാര്യേ .. നമ്മൾ നമുക്കായി ജീവിച്ചത് വളരെ കുറച്ചു നാളുകൾ മാത്രമാണ് .. നീ ഓർക്കുന്നോ നമ്മുടെ പ്രണയകാലം ..
ഒരു സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുമ്പോൾ പക്വതയെത്തിയ നമ്മുടെ പ്രണയത്തെ ഒരു താലിച്ചരടിൽ സ്വന്തമാക്കിയപ്പോൾ നമ്മളിൽ ഉണ്ടായ സന്തോഷത്തിന് എത്ര മധുരമുണ്ടായിരുന്നുവല്ലേ ..
നമ്മുടെ ആ കൊച്ചു വീട്ടിൽ ജീവിതം ആരംഭിച്ചു .. ഒരുപാട് സ്വപ്നങ്ങൾ കണ്ടു , നമ്മളെ നമുക്കായി പകുത്തു നൽകി .. ആ ശുഭ മുഹൂർത്തത്തിൽ നമുക്ക് അവകാശികൾ ഉണ്ടായി .. നീ അമ്മയായി , ഞാൻ അച്ഛനായി , അപ്പോഴും നമ്മൾ സന്തോഷിച്ചു .
കുട്ടികളുടെ ആവശ്യങ്ങൾ നമ്മുടെ ഇഷ്ട്ടത്തേക്കാൾ വലുതായി കണ്ടു .. നമുക്ക് നമ്മളോടുള്ള ഇഷ്ട്ടം മനസ്സിൽ നിറഞ്ഞു തുളുമ്പിയെങ്കിലും മക്കളോടുള്ള സ്നേഹത്താൽ അത് ഉള്ളിൽ ഒതുക്കി .. അവർക്കായി ജീവിച്ചു . നമ്മുടെ സ്വകാര്യതകൾ നമുക്ക് നഷ്ടമായി .. മക്കളുടെ വളർച്ചയിൽ നമ്മൾ ശ്രദ്ധിക്കാൻ തുടങ്ങി .. അവരുടെ പിറന്നാളുകൾ മാത്രം ഓർക്കാൻ തുടങ്ങി . നമ്മുടെ പിറന്നാളുകൾ പ്രായമായിക്കൊണ്ടിരിക്കുന്നത് അറിയാതെ പോയി ..
എല്ലാം കഴിഞ്ഞു മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകി അവരുടെ കണ്ണ് തെളിച്ചു വിട്ടു അവർക്കായി ജീവിതവും നൽകി . പിന്നീട് അപ്പൂപ്പനും അമ്മൂമ്മയുമായി .. അപ്പോഴും നമ്മൾ നമ്മളെ മറന്നു പേരക്കുട്ടികളുടെ സ്നേഹം ഇഷ്ടപ്പെടാൻ തുടങ്ങി .. പക്ഷേ ഞാനന്നും നിൻറെ സാന്നിധ്യം എപ്പോഴും വേണമെന്നാഗ്രഹിച്ചു . കാരണം ഒരു ഭാര്യയാണ് ഭർത്താവിൻറെ ദൈവം അതുപോലെ തന്നെയല്ലേ നിനക്കും ..
മക്കൾ ദൂരേയ്ക്ക് പോയപ്പോൾ അവരുടെ മക്കളെ നോക്കാൻ നിന്നെ എന്നിൽ നിന്നും വേർപെടുത്തി. അപ്പോൾ തകർന്നുപോയത് എൻറെ മനസ്സാണെടി ഭാര്യേ .. പോകുമ്പോൾ നിൻറെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു .. ആരും കാണാതെ നീയത് സാരിത്തലപ്പുകൊണ്ട് ഒപ്പുന്നതും ഞാൻ കണ്ടിരുന്നു . പക്ഷേ നമുക്ക് എന്ത് ചെയ്യാൻ കഴിയും അല്ലെ . കാരണം നമ്മുടെ സന്തോഷത്തേക്കാൾ പ്രാധാന്യം മക്കളുടെ സന്തോഷമായിരുന്നു ..
നീ അകന്നുപോയെങ്കിലും ഇടയ്ക്കിടെ ടെലഫോണിലൂടെയുള്ള നിൻറെ ശബ്ദം കേൾക്കുന്നു എന്നതൊരാശ്വാസമായിരുന്നു ..
ഇപ്പോൾ എനിക്ക് ഒരുപാട് പ്രായമായിരിക്കുന്നു , ഈ സമയങ്ങളിൽ നീ എൻറെ അടുത്തുണ്ടായിരുന്നവെങ്കിൽ എന്നാഗ്രഹിക്കുന്നു ..
പ്രായമാകുമ്പോൾ കൊച്ചു കുട്ടിയുടെ സ്വഭാവമാകുന്നു .. എത്രയൊക്കെ സ്നേഹത്തോടെ മക്കളും മരുമക്കളും നോക്കിയാലും ഭാര്യയാണ് എപ്പോഴും ഭർത്താവിന് സാന്ത്വനം .. പ്രിയപ്പെട്ടവളെ എൻറെ കണ്ണടയുന്നതിന് മുൻപ് നിന്നെ ഒന്ന് കാണുവാൻ സാധിക്കുമോ ... ഇനിയൊരു ജന്മം നമുക്കായി ഉണ്ടാകുമോ ? ..''
അയാളുടെ ഡയറിക്കുറിപ്പുകൾ അവിടെ അവസാനിച്ചു ..
അയാളുടെ തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്കിലെ തിരി കെടാതെ നിറകണ്ണുകളോടെ ഭാനുമതി എണ്ണ ഒഴിച്ചു കൊടുത്തു .. അയാളുടെ മുഖം കോടി തുണിയാൽ മറക്കുന്നതിന് മുൻപ് ആ നെറ്റിയിൽ അവർ ഇത്രയും നാൾ ഉള്ളിലൊതുക്കിയ സ്നേഹചുംബനം നൽകി ..
അയാളുടെ വസ്ത്രങ്ങൾ കത്തിക്കാനായി ചിതയിലേക്കെടുത്തപ്പോൾ മരിക്കുന്നതിന് തൊട്ടുമുൻപ് അയാൾ പുതച്ചിരുന്ന ഷാൾ അവർ മാറോട് ചേർത്തു പിടിച്ചു ... അയാളുടെ മണം അവരിൽ നിറഞ്ഞു നിന്നു ..
''ഏട്ടാ നമ്മുടെ സൗകര്യങ്ങൾക്കായി ഒരിക്കലും അച്ഛനേയും അമ്മയേയും നമ്മൾ വേർപിരിക്കരുതായിരുന്നുവല്ലേ .. നോക്കു അമ്മയുടെ സ്നേഹം , പാവം അവസാനകാലത്തുപോലും അച്ഛൻറെ അരികിലേക്ക് വരാൻ കഴിയാതെ വീർപ്പുമുട്ടുകയായിരിന്നിരിക്കണം .. ഒരിക്കലും അച്ഛനും അമ്മയും നമ്മുടെ സന്തോഷത്തിന് എതിര് നിന്നിട്ടില്ല എന്ന് ഇപ്പോൾ ഓർക്കുന്നുവല്ലേ .. വലിയ പാപമാണ് നമ്മൾ ചെയ്തത് . എനിക്ക് കുറ്റബോധം തോന്നുന്നു .''
''ശരിയാണ് അനിയത്തി നമ്മുടെ ജീവിത സൗകര്യങ്ങളിൽ അവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും നമ്മൾ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു .. ഇനി എന്ത് ചെയ്യാൻ കഴിയും .. ഈ അവസ്ഥ നമുക്കും ഉണ്ടാകാം .. .''
അച്ഛൻറെ ഷാൾ മാറോട് ചേർത്ത് കരയുന്ന അമ്മയെ ആ മക്കൾ ചേർത്തു പിടിച്ചു .. ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞു കരഞ്ഞു ..
''സാരമില്ല മക്കളെ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിച്ചു ..നിങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ ആഗ്രഹം .. പക്ഷേ നിങ്ങൾ അങ്ങനെയാവരുത് മക്കളുടെ കണ്ണ് തെളിച്ചു വിട്ടുകഴിഞ്ഞാൽ നിങ്ങൾ അച്ഛനമ്മമാർ നിങ്ങൾക്കായി ജീവിക്കണം .. വേർപിരിഞ്ഞു കഴിയരുത് ''.
തെക്കുവശത്ത് കത്തിതീരാറായ അച്ഛൻറെ ചിതയ്ക്ക് അപ്പോഴും സ്നേഹത്തിൻറെ ചൂടുണ്ടായിരുന്നു ..

4 comments:

  1. കഥ ഒന്ന് വികസിപ്പിക്കാമായിരുന്നു..ഏതായാലും കൊള്ളാം..ആശംസകൾ







    ReplyDelete
    Replies
    1. ചെറിയ അനുഭവം .. അത് ചെറുതായി അവതരിപ്പിച്ചു എന്ന് മാത്രം .. സന്തോഷം ചേട്ടാ ...ഇവിടെ വന്നതിനും അഭിപ്രായത്തിനും

      Delete
    2. നല്ലൊരു ജീവിത കഥ

      Delete
  2. അനുഭാവാവിഷ്കാരമാണല്ലൊ ...

    ReplyDelete