Saturday 4 November 2017

വേനല്‍ പക്ഷി ...!

''ശിഖാ.. നീയെന്താ തിരയെണ്ണുകായാണോ..?".
" അല്ലാ മഞ്ചുവോ... ഞാന്‍ ഇടക്ക് ഇവിടെ വരാറുണ്ട്, ഒരു സുഖമാണ് തിരയെണ്ണുന്നത്. ഒരുപാട് കഥകള്‍ പറയാനുണ്ട് ഈ തിരകളോട്. ഓരോ പ്രാവശ്യം വന്ന് പോകുമ്പോഴും അവയെന്നിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്നു.".
'' അയ്യോ അത് അപകടമാണല്ലോ.. അവസാനം ഈ തിരയുടെ കൂടെ നീയും പോകുമോ?".
'' അതാണ് പലപ്പോഴും എന്നോടു തന്നെ ചോദിക്കുന്നത്..പോകുമോ..? ചിലപ്പോൾ തോന്നും പോയാലോ എന്ന്... ഹ... ഹ... നിനക്കിപ്പോൾ തോന്നുണ്ടാവും എനിക്ക് ഇത്തിരി നൊസ്സുണ്ടോന്നല്ലെ? ''.
'' അത് പിന്നെ പറയാനുണ്ടോ.. അതുപോലല്ലെ നിന്റെ സംസാരം.അതൊക്കെ പോട്ടെ ശരത്ത് ഇപ്പോള്‍ എവിടെയാണ്.. നിന്നെ വിളിക്കാറുണ്ടോ?".
''ഉവ്വ് വിളിക്കും..നാട്ടില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എനിക്കെന്തോ ഇപ്പോള്‍
അതൊരു ബുദ്ധിമുട്ടായി തോന്നുകയാണ് അതുകാണ്ട് കഴിവതും കൂടിക്കാഴ്ച ഒഴിവാക്കുകയാണ്.''.
"അതെന്താ അങ്ങനെ..നിനക്ക് തണലായിരിക്കേണ്ട ആളെ ഒഴിവാക്കുന്നോ.എന്തിനാ അത് ?".
" വേണം മഞ്ചു അതാ രണ്ട് കൂട്ടർക്കും നല്ലത്‌. ആർക്കും ഒരു ബാധ്യതയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല..എന്‍റെ ജീവിതത്തിൽ സംഭവിച്ച ശരിയ്ക്കും തെറ്റിനും ഞാൻ മാത്രമാണ് ഉത്തരവാദി.. അപ്പോൾ പിന്നെ മറ്റുള്ളവർക്ക് എന്തിന്‌ ഒരു ഭാരമാവണം ?".
"ശരി നീ വരു നമുക്ക് കുറച്ച് നടക്കാം.''
കുറേ ദൂരം നടന്നെങ്കിലും അവർ രണ്ട് പേരും ഒന്നും സംസാരിച്ചില്ല, സംസാരിക്കാന്‍ ഇല്ലാത്തതു പോലെ അവർ നടന്നു.
ശിഖയുടെ മനസ്സില്‍ മോളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു. അവസാനം അവരുടെ മൗനത്തെ ഭേദിച്ചു കൊണ്ട് മഞ്ചു തുടക്കമിട്ടു.
''നീ ജോലിക്ക് പോകുമ്പോള്‍ മോളുടെ കാര്യം ആരാ നോക്കുക''.
"ഒരു ചേച്ചി വരുന്നുണ്ട് അവർ കുഞ്ഞിനെ നോക്കികോളും. അവൾക്ക് എന്നെക്കാൾ ഇഷ്ട്ടം അവളെ നോക്കുന്ന ചേച്ചിയെയാണ് "".
" അത് പിന്നെ കുട്ടികൾ അങ്ങനെയാണ്. അവരോട് അടുപ്പം കാണിക്കുന്നവരോടാണ് കൂടുതൽ ഇഷ്ട്ടം."
ശിഖ എല്ലാം കേട്ട്‌ ഒന്നും പറയാതെ നടന്നു.
"നീയെന്താ ആലോചിക്കുന്നത്. എന്തുണ്ടെങ്കിലും എന്നോട് പറയു." മഞ്ചു പറഞ്ഞു.
"എനിക്ക് തിരുവനന്തപുരത്തേക്ക് മാറ്റം ആയെടോ. മോളുടെ കാര്യമോർക്കുമ്പോഴാണ് വിഷമം. അവളുടെ ചേച്ചിയെ അങ്ങോട്ട് കൊണ്ടു പോകാനും പറ്റില്ല, ഇനി പുതിയൊരാളെ കണ്ട് കിട്ടാൻ തന്നെ പാടാണ്‌. അഥവാ കിട്ടിയാൽ തന്നെ അവരുമായി ഇണങ്ങി വരണ്ടേ. എന്ത് ചെയ്യണമെന്നറിയില്ല മഞ്ചു."
"നീ ശരത്തിനോട് ഇക്കാര്യം പറഞ്ഞോ ?".
" പറഞ്ഞു."
"എന്നിട്ടയാൾ എന്ത് പറഞ്ഞു.?"
മറുപടിയൊന്നും പറയാതെ ശിഖ മൗനമായി നടന്നു.
"എന്താ നീയൊന്നും പറയാത്തെ.?"
"എന്ത് പറയാൻ.. ശരത്തിനോട് പറഞ്ഞിട്ട് എന്താ കാര്യം. അദ്ദേഹത്തിന് എന്ത് ചെയ്യാനാവും.? എല്ലാത്തിനും ഞാൻ തന്നെ ഉത്തരം കണ്ടെത്തണം.. അങ്ങനെയല്ലെ എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്."
"എന്ത് സഹായം വേണമെങ്കിലും നിനക്ക് എന്നോട് ചോദിക്കാം. നീയൊന്നും ആവശ്യപ്പെടുന്നില്ലല്ലോ എന്നതാണ് എന്റെ ദുഃഖം'."
"സഹായം ചോദിച്ചു ജീവിക്കാൻ ആണെങ്കിൽ ഞാൻ എത്ര നാൾ അപേക്ഷയോടെ എവിടൊക്കെ നടക്കണം മഞ്ചു.. നിനക്കറിവുളളതല്ലെയെല്ലാം. സ്നേഹം കൂടുതൽ കിട്ടിയപ്പോൾ മറ്റെല്ലാ ബന്ധങ്ങളേക്കാൾ വില കൊടുത്ത ബന്ധം മറ്റൊരു ബന്ധനമായിരുന്നു. അതിന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ സമ്മതം മൂളി , അതോടെ സഹായം ചോദിക്കലും പറയലുകളും സ്വയം ചെയ്യാൻ തുടങ്ങി. എന്ന് കരുതി ആരേയും മറന്നു എന്നല്ല.'ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ".
"ഹോ... മതി മതി നിന്റെ ഫിലോസഫി.. സഹായം വേണ്ടെങ്കിൽ വേണ്ട. മറക്കരുത് എന്നെ. "മഞ്ചു പറഞ്ഞു..
"ഒരിക്കലും നിന്നെ മറക്കില്ല.."
"എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവിടെയുള്ള എന്റെ സുഹൃത്തിന്റെ നമ്പർ തരാം."
"അയ്യോ അതൊന്നും വേണ്ട മഞ്ചു.. എല്ലാം ശരിയാവും.."
നേരംസന്ധ്യയോടടുത്തിരുന്നു. കടൽ തീരത്ത് നിന്നും ആളുകൾ പിരിഞ്ഞു തുടങ്ങി.
"അപ്പോൾ ശരി ശിഖ.. ഇനി എന്നാ കാണുകാ."
"കാണാടോ.."
അവൾ യാത്ര പറഞ്ഞു നടന്നു.. അവൾ പോകു ന്നതും നോക്കി ശിഖ കുറച്ചു സമയം നിന്നു. അവളുടെ മനസ്സ് ഒറ്റപ്പെടലിന്റെ വേദന വീണ്ടും അനുഭവിക്കുകയായിരുന്നു.
വീട്ടിൽ ചെന്ന് കയറുമ്പോൾ ഒന്നിനും ഒരു ഉത്സാഹമില്ലായിരുന്നു.
മോളേ... കുഞ്ഞ് പാല് കുടിച്ച് ഉറങ്ങി. മോളെന്താ വരാൻ വൈകിയത്..
വെറുതെ കടലിനോട് കറച്ചു സമയം കഥ പറഞ്ഞു നിന്നു. കുറേക്കാര്യങ്ങൾ തിരമാലകാളോട് പറഞ്ഞു.
അവൾ പറയുന്നത് മനസ്സിലാകാതെ അവർ നിന്നു.
"മോള് വല്ലതും കാഴിച്ചോ?‌ "
" ഇല്ല ചേച്ചി... എനിക്ക് വിശപ്പില്ല. ചേച്ചി കഴിച്ച് കിടന്നോളു.
"എന്ത് പറ്റി മോളേ , ശരത്ത്‌ ഈ ആഴ്ച വരാത്തത് കൊണ്ടാണോ ?".
"ഹേയ് അതൊന്നുമല്ല ചേച്ചി. അല്ലെങ്കിൽത്തന്നെ ശരത്തിന് എല്ലാ ആഴ്ചയും വരാൻ കഴിയില്ലല്ലോ..ജോലിത്തിരക്കുള്ളയാളല്ലെ".
അവൾ പറഞ്ഞത് ശരിവച് അവർ അകത്തേക്ക് പോയി.
അവൾ കുഞ്ഞിന്റെ അരികിലിരുന്നു. അമ്മയുടെ സങ്കടം തന്റെ സുരക്ഷയെക്കുറിച്ചാണെന്നറിയാതെ നിഷ്കളങ്കമായി ഉറങ്ങുന്ന മോളുടെ മുഖം കണ്ടപ്പോൾ ശിഖയ്ക്ക് താനും കുഞ്ഞും ഈ ലോകത്ത് ഒറ്റപ്പെട്ടവരാണ് എന്ന് തോന്നി. അവൾ മോളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു.
ഇതെല്ലാം കണ്ട് നിന്ന ആയമ്മ കൂടുതലൊന്നും ചോദിക്കാതെ അകത്തേക്ക് പോയി.
"ഇശ്വരാ...എത്ര നല്ല സ്വഭാവമുള്ള കുട്ടിയാണ്..എന്തായിരിക്കും ഈ മോളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത് ". എങ്ങിനെ സമാധാനിപ്പിക്കണമെന്നറിയാതെ അവർ വിഷമിച്ചു.
ദിവസങ്ങൾ കഴിയുന്തോറും ശിഖയ്ക്ക് ജോയിൻ ചെയ്യാനുള്ള തീയതി അടുത്തു വന്നു.
" ചേച്ചിക്ക് ദു:ഖമുള്ള കാര്യമാണ് ഞാൻ പറയാൻ പോകുന്നത്."
അവർ അത്ഭുതത്തോടെ അവളെ നോക്കി.
"എനിക്ക് അടുത്താഴ്ച തിരുവനന്തപുരത്ത് ജോയിൻ ചെയ്യണം.കുഞ്ഞിനെ അവിടെ അടുത്തുള്ള ഡേകെയറിൽ ആക്കാമെന്ന് കരുതുന്നു. ചേച്ചിയെപ്പോലെ സ്നേഹമുള്ള ഒരമ്മയുണ്ടായിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. സത്യത്തിൽ എനിക്കുണ്ടാവില്ലെ ഒരമ്മ. എന്തിനായിരിക്കും അവർ എന്നെ വേണ്ടാന്ന് വച്ചത്. ചിലപ്പോൾ എന്നെ വളർത്തുവാനുള്ള ധൈര്യം ഇല്ലായിരുന്നിരിക്കണം അല്ലെ. മടത്തിലെ അമ്മമാരുടെ പരിചരണത്തിൽ വളർന്നു വന്നയെനിക്ക് ശിഖയെന്ന പേരിട്ടു. എന്റെ അരയിൽ കെട്ടിയിരുന്ന ചരടിൽ ഒരു തുണ്ടു കടലാസിൽ എഴുതിയിരുന്നത്രെ'ശിഖ' എന്ന് എനിക്ക് പേരിടണമെന്ന്.. എത്ര സ്നേഹമായ് വളർത്തി , പഠിപ്പിച്ചു'. ജോലിയും ആയപ്പോൾ കൂടെ ജോലി ചെയ്തയാളെ സ്നേഹിച്ചു. ഒരു പക്ഷേ അദ്ദേഹം എന്റെ മനസ്സറിഞ്ഞപ്പോൾ വൈകിയതാവാം , പാവം എന്നെ ഉപേക്ഷിക്കാൻ പറ്റാതെ ജീവിതത്തിലേക്ക് കൂട്ടിയത്.. അദ്ദേഹത്തിന് മറ്റൊരു കുടുംബം ഉണ്ടെന്നറിഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു.. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു. പാവം ശരത്ത് എല്ലാത്തിനും മനസ്സില്ലാ മനസ്സോടെ സ്നേഹിക്കുന്ന പെണ്ണിനെ കുടെ കൂട്ടി. എങ്കിലും അദ്ദേഹത്തിന്റെ മനസ്സ് വീർപ്പു മുട്ടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ സ്വതന്ത്രമാക്കി ഞാൻ മോളുമായി ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി..."
" എന്തൊക്കെയാണ് മോളേ നീ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല, അപ്പോൾ ശരത്തിന് വേറെ കുടുംബമുണ്ടോ ? ".
" ഉണ്ട് ചേച്ചി.. പക്ഷേ മറ്റാർക്കും അറിയില്ല.. ഞങ്ങളുടെ മാത്രം രഹസ്യം.."
" എന്നാലും കുഞ്ഞേ.... ഇത്രയും സങ്കടം ഉള്ളിലൊതുക്കി ഇത്രയും നാൾ ധൈര്യത്തോടെ ജീവിച്ചല്ലോ.. ഒരമ്മയുടെ സ്ഥാനത്ത് ഞാനുണ്ടായിരുന്നല്ലൊ.. മനസ്സു തുറന്ന് ഒന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യാമായിരുന്നില്ലേ..."
അവരുടെ മാറിലേക്ക് മുഖം ചേർത്തുവെച്ചവൾ കുറേ നേരം കരഞ്ഞു.
" മനസ്സിന് വളരെ ദു:ഖം തരുന്ന കാര്യമാണ് പറഞ്ഞതെങ്കിലും. മോൾക്ക് പോകാതെ പറ്റില്ലല്ലൊ.. എവിടെയായാലും എന്റെ മോൾ സന്തോഷമായിരിക്കണം അതാണ് ഈ അമ്മയുടെ ആഗ്രഹം... മോളിങ്ങനെ സങ്കടപ്പെടുന്നത് അമ്മയ്ക്ക് സഹിക്കില്ല.."
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പോകാൻ ദിവസങ്ങൾ അടുത്തു.
അവളുടെ മനസ്സ് ശരത്തിനെ കാണാതെ പോകാൻ അനുവദിച്ചില്ല..പോകുന്നതിന് മുൻപ് ശരത്തിനെ കാണാൻ അവൾ തീരുമാനിച്ചു..
അവളുടെ വിളിക്കായി അവൻ കാത്തിരുന്നതു പോലെ..വിളിച്ചപ്പോൾ അവൾക്കരികിലേക്ക് അവൻ ഓടിയെത്തി.
"പിരിയുകായാണ് നമ്മൾ ". അവൾ പറഞ്ഞു.
" ശിഖ നീ ഇങ്ങനെ പറയുമ്പോൾ മനസ്സ് വേദനിക്കുന്നു. നിനക്കറിയില്ലേ എന്‍റെ അവസ്ഥ. നിന്നെയും കുഞ്ഞിനേയും പിരിയാൻ എനിക്കാവില്ല."
"പിന്നെ ഞാൻ എന്ത് ചെയ്യണം ശരത്ത്. നിന്‍റെ ജീവിതം ഇല്ലാതാക്കണോ.. എനിക്ക് പറ്റിയ തെറ്റ് ഞാൻ തന്നെ പരിഹാരം കാണുന്നു, അത്രയും കരുതിയാൽ മതി. ശരത്തിന് സൗകര്യം പോലെ എന്നെ വിളിക്കാം..മോളെ കാണണം എന്ന് തോന്നുമ്പോൾ വരാം..അതിലപ്പുറം ഒന്ന് ഞാനും പ്രതീക്ഷിക്കുന്നില്ല.ശരത്തും ഒന്നും പ്രതീക്ഷിക്കരുത്. മോള് വലുതായി വരുമ്പോൾ അച്ഛനെ കുറിച്ച് ചോദിക്കുമായിരിക്കാം, അപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയില്ല..എന്നാലും ശരത്തിനെ വിഷമിപ്പിക്കില്ല."
"ശരത്ത് നീ ഓർക്കുന്നോ നമ്മുടേതായ ചില നിമിഷങ്ങൾ..ഇവിടെ ഈ കടൽത്തീരത്തെ സൗന്ദര്യം എന്നും നമുക്ക് പ്രണയമായിരുന്നു. ഇന്നും ആ ഓർമ്മകൾ മറക്കാതിരിക്കാനാണ് ഞാൻ ഇടയ്ക്ക് ഇവിടെ വന്ന് പോകുന്നത്."
"ശിഖ മതി..ഇനിയും നീ എന്‍റെ നിസ്സഹായ അവസ്ഥയെ പരിഹസിക്കാതെ."
''പരിഹസിക്കുകയല്ല ശരത്ത്.. നമ്മുടെ പ്രണയകാലത്തെ കുറിച്ച് ഒരു നിമിഷം ഓടിയെത്തിയതാണ്.. അതൊന്നും മറക്കാൻ ഇന്നും എനിക്കാവുന്നില്ല.. അതാണ് സത്യം ''.
''ശിഖാ നാളെ എപ്പോഴാണ് നീ പോകുന്നത്.. ഞാനും വരുന്നുണ്ട്..നിൻറെ താമസ സ്ഥലമൊക്കെ അറിഞ്ഞിരിക്കാമല്ലോ.''
"വന്നോളൂ.. നാളെ കാലത്താണ് പോകുന്നത്."
അവർ ഒരുമിച്ചുള്ള യാത്രയിൽ ശരത്തിന് എന്തോ ഭയം ഉള്ളതുപോലെ. തന്റെ കൂടെ വരാൻ ശരത്തിനെ അനുവദിക്കരുതായിരുന്നു എന്നവൾക്കു തോന്നി. പാവം ഒരുപാട്‌ വിഷമിക്കുന്നുണ്ട്. അവൾ മനസ്സിൽ പറഞ്ഞു.
ശരത്തിന്റെ കൈകളിൽ സുരക്ഷിതമായി ഉറങ്ങുന്ന മോളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ഇനി ഇങ്ങനൊരു ഭാഗ്യം തന്റെ മോൾക്ക് ഉണ്ടാകില്ല എന്നത് ശിഖയ്ക്ക് മാത്രം അറിയാവുന്ന സത്യം.
കാലം ഇലകളും പൂക്കളും തളിർത്തും കൊഴിച്ചും കടന്നു പോയി...
പുതിയ അന്തരീക്ഷം അവളെ മാറ്റി എന്ന് വേണമെങ്കിൽ പറയാം.. ആദ്യം മുതലേ ആരേയും ആശ്രയിക്കാതെ ജീവിച്ചതുകൊണ്ട് മറ്റൊരു നാട്ടിലെ പുതിയ ജീവിതം അവൾക്ക് ഭാരമായി തോന്നിയില്ല. എല്ലാം ഒറ്റയ്ക്ക് ചെയ്യുവാനുള്ള തന്റേടം അവൾക്കുണ്ടായി. ഇടയ്ക്ക് ശരത്തിൻറെ ഓർമ്മകൾ വരുമ്പോൾ കടൽ തീരത്ത് പോയി ഇരിക്കുന്നത് ഒരു ആശ്വാസമായി തോന്നി.
ശരത്തിൻറെ വിളികൾ ആദ്യമൊക്കെ അവൾ സ്വീകരിച്ചിരുന്നെങ്കിലും മോളുടെ ചോദ്യത്തെ ഭയന്നാവണം അയാളുടെ കോളുകൾ കഴിയുന്നതും അറ്റൻഡ് ചെയ്യാതെ ഒഴിഞ്ഞു മാറി.
വളരുന്തോറും മോൾ അച്ഛനെക്കുറിച്ചു ചോദിക്കുമോ എന്നായിരുന്നു ശിഖയുടെ പേടി. എപ്പോഴെങ്കിലും അവളുടെ ചോദ്യത്തിന് മറുപടി പറയാൻ താൻ ബാധ്യസ്ഥയാണെന്നും അത് കരുതിയിരിക്കണമെന്നും ശിഖയ്ക്ക് അറിയാമായിരുന്നു.. പക്ഷേ ഉള്ളിലെ ആ ഭയം അത് വല്ലാതെ അവളെ വേദനിപ്പിച്ചുകാണ്ടിരുന്നു. സത്യം എത്ര തന്നെ മറച്ചു വച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരും. അത് ആരുടെയൊക്കെയോ ജീവിതത്തെ വിഷമഘട്ടത്തിൽ എത്തിക്കും എന്നത് വല്ലാത്ത വേദനയാണ്. ഇപ്പോഴും അതിനെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു ശിഖയ്ക്ക്.
കാലം പിന്നെയും കടന്നു പോയി , ജീവിതത്തിലെ മാറ്റങ്ങൾ കാലത്തിനൊപ്പം യാത്ര ചെയ്തു കൊണ്ടിരിക്കുന്നു, വലിയ വ്യത്യാസങ്ങൾ കാണുവാൻ കഴിയില്ലെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നു എന്നത് സത്യമാണ്.
ഒരിക്കൽ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മോളുടെ ചോദ്യം ഇടിത്തീ പോലെ ശിഖയുടെ മനസ്സിലേക്ക് വീണു.
"എന്തിനാ അമ്മേ എന്‍റെ അച്ഛനെ ദൈവം നമ്മുടെ അടുക്കൽ നിന്ന് വേഗം കൊണ്ടു പോയത്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു അല്ലെ.?".
ശിഖയുടെ കണ്ണുകൾ നിറഞ്ഞു , എന്ത് പറയണം എന്നറിയാതെ അവൾ വിഷമിച്ചു. ജീവിച്ചിരിക്കുന്ന അദ്ദേഹത്തെ മരണമെന്ന മായയിൽ മറച്ചു പിടിച്ചു കഴിഞ്ഞു തന്റെ മോൾ. തന്നെക്കാൾ
കൂടുതൽചിന്തിച്ചിരിക്കുന്നു. അവൾ മോളേ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.
മോളുടെ പിറന്നാൾ ദിവസം അവൾ ശരത്തിന്റെ ഫോണിലേക്ക്.വിളിച്ചു. ഒരു നെഞ്ചിടിപ്പോടെ അവൾ ഇരുന്നു. കുറേ നേരം ബെല്ലടിച്ചതിനു ശേഷം ആരോ ഫോൺ എടുത്തു.. അത് ശരത്തായിരുന്നില്ല:..
"ആരാണ് വിളിക്കുന്നത് ? " ആ കുട്ടിയുടെ ചോദ്യം അവളെ വിഷമിപ്പിച്ചു. കുറെ നേരം മൗനമായി ഇരുന്നു. അപ്പോൾ വീണ്ടും ആ ചോദ്യം.
"പറയു ആരാ വിളിക്കുന്നത് "?.
" ഞാൻ ശിഖ..ശരത്ത് സാറില്ലേ അവിടെ ? ഞാൻ അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തിരുന്നതാണ്.ഇപ്പോൾ ഞാൻ മറ്റൊരു സ്ഥലത്താണ്. കുറേ നാളായി വിവരങ്ങളൊക്കെ അറിഞ്ഞിട്ട് അതാ വിളിച്ചത് ".
അപ്പുറത്ത് നിന്നും മറുപടിയൊന്നുമില്ല..അവൾ വീണ്ടും വിളിച്ചു.
"ഹലോ എന്താ സാറില്ലേ അവിടെ..?"
"അച്ഛൻ ഇവിടുണ്ട് പക്ഷേ..!"
'"എന്താ പറയു ".
"അച്ഛന് വയ്യാതെ കിടക്കുകയാണ് ചേച്ചി.. ആക്സിഡന്റ് പറ്റിയതാണ്..ഇപ്പോൾ സംസാരിക്കില്ല..ഞങ്ങളെ പോലും തിരിച്ചറിയില്ല."
ബാക്കി കേൾക്കാനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു. തന്റെ കുഞ്ഞിൻറെ അച്ഛൻ വയ്യാതെ കിടക്കുന്നു. അവളുടെ ഉള്ളിൽ കുറ്റ ബോധത്തിന്റെ നെരിപ്പോട് നീറിപുകയുകയാണ്.
" ആരാ മോളെ...?''
" അച്ഛന്റെ കൂടെജോലി ചെയ്തിരുന്ന ചേച്ചിയാണമ്മേ ".
" ഇങ്ങു തരു..അമ്മ സംസാരിക്കട്ടെ ".
ശിഖയുടെ മനസ്സ് വേദനിച്ചു..എന്ത് പറയണം ,അവരെപ്പോലെ അവകാശമാണ് തനിക്കുമുള്ളത്. പക്ഷേ അത് ഞങ്ങളുടെ മനസ്സുകളിൽ മാത്രം ഒതുങ്ങുന്ന സത്യം" ആരാ..എന്താ കുട്ടീടെ പേര് ?".
"ഞാൻ ശിഖ..അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തിരുന്നു. ഇപ്പോൾ ട്രിവാൻഡ്രത്താണ്..അദ്ദേഹം എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്. അതാ ഞാൻ വിളിച്ചത് ".
'ശിഖയെക്കുറിച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു..ശിഖയുടെ ജീവിതം ഞങ്ങൾക്ക് മനഃപാഠമാണ്."
ശിഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തന്നെകുറിച് എപ്പോഴും പറയുമായിരുന്ന ശരത്തിനെ മനസ്സിലാക്കാതെ പോയല്ലോ..
അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ അവൾക്ക് ഒന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ശരീരത്തിൽ ഒരു വിറയൽ പോലെ. തന്റെ കുഞ്ഞിൻറെ അച്ഛൻ മരണത്തോട് മല്ലിടുകയാണെന്ന കാര്യം അറിയുമ്പോൾ ഏത് ഭാര്യക്കാണ് സഹിക്കുക
മോളേം കൊണ്ട് അവിടെ വരെ ഒന്ന് പോയാലോ എന്ന് അവൾ ആലോചിച്ചു. എന്തുകൊണ്ടോ ഇത്രയും നാളത്തെ അകൽച്ച വേണ്ടായിരുവെന്ന തോന്നൽ ശിഖയെ വല്ലാതെ കീഴ്പ്പെടുത്തന്നതുപോലെ.
രണ്ട് ദിവസത്തെ ലീവ് എടുത്ത് അവൾ നാട്ടിലേക്ക് വണ്ടി കയറി.അപ്പോൾ ശിഖയുടെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു 'ശരത്ത് '.അയാൾ സുഖം പ്രാപിക്കണമെന്ന പ്രാർത്ഥന മാത്രം.
നാട്ടിൽ വണ്ടി ഇറങ്ങുമ്പോൾ മനസ്സ് മൂടി കെട്ടി നിൽക്കുകയായിരുന്നു.
പെയ്തൊഴിയാനാവാതെ വിങ്ങുകയായിരുന്നു. ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് കരുതിയതല്ല , പക്ഷേ ഇപ്പോൾ തനിക്ക് വരേണ്ടി വന്നു.
"നമ്മൾ എവിടെ പോകുന്നു അമ്മേ.. ആരെ കാണാൻ പോകുവാ."?
" അമ്മയ്ക്കും മോൾക്കും വേണ്ടപ്പെട്ട ഒരാളെ കാണാൻ പോകുവാ..അവിടെ ചെല്ലുമ്പോൾ നല്ലകുട്ടി ആയി ഇരിക്കണം കേട്ടോ ".
അവൾ ശിഖയെ നോക്കി ചിരിച്ചു.
കവലയിൽ നിന്നും അവൾ ഓട്ടോയിൽ കയറി..
" ചേച്ചി എവിടുന്നു വരുന്നു. ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ "?.
" കുറച്ചു ദൂരത്തൂന്നാ". ഓട്ടോക്കാരന്റെ ചോദ്യത്തിന് അലസമായ മറുപടി നൽകി ഒഴിവായി. അവളുടെ മനസ്സ് നിറയെ ശരത്തിന് വേണ്ടിയുള്ള പ്രാർത്ഥന മാത്രമായിരുന്നു. ഓട്ടോ ഏതൊക്കെയോ ഇടവഴിയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ ഡ്രൈവർ എന്തൊക്കെയോ ശിഖയോട് ചോദിക്കുന്നുണ്ടായിരുന്നു. പകുതി കേട്ടും കേൾക്കാതെയും അയാൾക്ക് മറുപടി കൊടുത്തു.
"ചേച്ചി ദാ ആ കാണുന്ന ഓടിട്ട വീടാണ് ശരത്തേട്ടന്റെത്."
ശിഖ മോളേം കൂട്ടി അങ്ങോട്ടു നടന്നു. നീറിപുകയുന്ന അവളുടെ മനസ്സ് ഇത്തിരി തണുപ്പിനായി ദാഹിക്കുന്നുണ്ടായിരുന്നു.
" ഈശ്വരാ അദ്ദേഹത്തെ കാണുമ്പോൾ എന്‍റെ ശക്തി ചോർന്ന് പോകാരുതേ..." അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
അവളെ കണ്ടപ്പോൾ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു. ശരത്തിന്റെ ഭാര്യയായിരുന്നു അത്. അവരെ കാണുമ്പോഴേ അറിയാം വീടിന്റെ അവസ്ഥ..
" ആരാ.?" അവർ ചോദിച്ചു.
"ഞാൻ ശിഖ , ഇതെന്റെ മോള് ".
" ആഹാ..വരു വരു.. ആരേയും ഇപ്പോൾ തിരിച്ചറിയില്ല.. ജീവൻ ഉണ്ടന്നെയുള്ളു ഓർമ്മയൊക്കെ കുറഞ്ഞു തുടങ്ങി.."
അവരുടെ സംസാരം ശിഖയ്ക്ക് ഇഷ്ടമായില്ല എങ്കിലും ഒന്നും പറയാതെ ആ സ്ത്രീയുടെ കൂടെ അകത്തേക്ക് ചെന്നു.
കട്ടിലിൽ കിടക്കുന്ന രൂപം കണ്ട് ശിഖ ഞെട്ടി. ഒരിക്കൽ തന്റെ എല്ലാമെല്ലാം ആയിരുന്ന ആളിതാ ശവത്തിനു തുല്യമായി തിരിച്ചറിയാനാവാതെ കിടക്കുന്നു.
"ഞാനിതാ വരുന്നു..ശിഖ ഇരിക്കു ". ആ സ്ത്രീ അകത്തേക്ക് പോയി.
ശിഖയുടെ മുഖം വാടിയിരുന്നു. അവൾ അയാളുടെ മുന്നിൽ മുട്ടുകുത്തി. രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം സ്നേഹത്താൽ കണ്ണീരണിഞ്ഞു.. ഒന്നും പറയാനാവാതെ അവൾ മുഖം കുനിച്ചു. ഒരു നിമിഷം കഴിഞ്ഞവൾ സാവധാനം എഴുന്നേറ്റു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണു നീരൊഴുകി വീണു.
" ശരത്ത്.." അവൾ പതുക്കെ വിളിച്ചു.
"ഇതാ നമ്മുടെ മോൾ..അവൾക്ക് 4 വയസായി. എത്ര പെട്ടന്നാണ് കാലം പോകുന്നത് അല്ലെ.. അന്ന് ശരത്ത് കൊണ്ടുചെന്നാക്കിയ മോളാണോ എന്ന് നോക്കിക്കേ..?
അവൾ ഓരോന്ന് എണ്ണിപ്പെറുക്കി പറഞ്ഞു.
ശരത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..അയാൾക്ക് എല്ലാം മനസ്സിലായി.. തളർന്ന മുഖത്തു നിന്നും പ്രസാദമായ ഒരു ഭാവം അയാളിൽ നിന്നുമുണ്ടായി , അയാളുടെ ചുണ്ടുകൾ ശിഖയെ നോക്കി എന്തോ പറയാൻ എന്ന പോലെ വിതുമ്പി.
ശരത്ത് അവളെ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതീക്ഷയോടെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ശരത്തിന്റെ സ്നേഹം ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ തനിക്കായി ഉണ്ടെന്നറിഞ്ഞപ്പോൾ ശിഖയ്ക്ക് നിയന്ത്രിക്കാനായില്ല , അവൾ പൊട്ടിക്കരഞ്ഞു.
"എന്തിനാണ് നിങ്ങൾ ഇങ്ങനെ സങ്കടപെടുന്നത് ?".
ശരത്തിന്റെ ഭാര്യ ചോദിച്ചു.
എന്ത് പറയണം തനിക്കും അവകാശമുള്ള ആളെന്നോ അതോ ജീവിതത്തിൽ വിജയിക്കാൻ ശക്തി തന്ന ആളെന്നോ. ? ഒന്നും പറയാതെ അവൾ കുറച്ചു നേരം കൂടി ശരത്തിന്റെ അരികിൽ ഇരുന്നു.
ഇനി ഒരു തിരിച്ചു വരവ് അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടാകുമോ ?. തന്റെ മനസ്സ് ശാന്തമാകാതെ ഇരമ്പുകയാണെന്നറിഞ്ഞു.അവൾ സ്വയം അശ്വസിക്കാൻ ശ്രമിച്ചു.
ശരത്തിന്റെ കൈയ്യിൽ ആരും കാണാതെ ചുംബനം കൊടുത്തവൾ , ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹത്തെ ഓർത്ത് വിലപിച്ചു..
ചിലപ്പോൾ അയാൾ ജീവിതത്തിലേക്ക് തിരികെ വരാം. വരണമെന്നായിരുന്നു അവിടെ നിന്നിറങ്ങുമ്പോഴും അവളുടെ പ്രാർത്ഥന.
'ശിഖ ' അവൾ സ്നേഹത്തിനായ് മാത്രം കൊതിക്കുന്ന മനസ്സുമായി ശരത്തിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ച് ഒരു വേനൽ പക്ഷിയായി ഇന്നും ജീവിക്കുന്നു

2 comments:

  1. ശിഖയെ പോലെ എത്ര വേനൽ
    പക്ഷികളാണ് ഇതുപോലെ കാത്തിരിക്കുന്നത് അല്ലെ ..?

    ReplyDelete
  2. ഏറെ നാളിന് ശേഷം ഈ ബ്ലോഗിൽ എത്തിയിരിക്കുന്നു ..നൊമ്പരമുണർത്തുന്ന ആഖ്യാനം ..ആശംസകൾ കലാ ...

    ReplyDelete