Wednesday 12 July 2017

സ്നേഹമായ് ...

''ഭാനുമതി ... പ്രിയ ഭാര്യേ .. നമ്മൾ നമുക്കായി ജീവിച്ചത് വളരെ കുറച്ചു നാളുകൾ മാത്രമാണ് .. നീ ഓർക്കുന്നോ നമ്മുടെ പ്രണയകാലം ..
ഒരു സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുമ്പോൾ പക്വതയെത്തിയ നമ്മുടെ പ്രണയത്തെ ഒരു താലിച്ചരടിൽ സ്വന്തമാക്കിയപ്പോൾ നമ്മളിൽ ഉണ്ടായ സന്തോഷത്തിന് എത്ര മധുരമുണ്ടായിരുന്നുവല്ലേ ..
നമ്മുടെ ആ കൊച്ചു വീട്ടിൽ ജീവിതം ആരംഭിച്ചു .. ഒരുപാട് സ്വപ്നങ്ങൾ കണ്ടു , നമ്മളെ നമുക്കായി പകുത്തു നൽകി .. ആ ശുഭ മുഹൂർത്തത്തിൽ നമുക്ക് അവകാശികൾ ഉണ്ടായി .. നീ അമ്മയായി , ഞാൻ അച്ഛനായി , അപ്പോഴും നമ്മൾ സന്തോഷിച്ചു .
കുട്ടികളുടെ ആവശ്യങ്ങൾ നമ്മുടെ ഇഷ്ട്ടത്തേക്കാൾ വലുതായി കണ്ടു .. നമുക്ക് നമ്മളോടുള്ള ഇഷ്ട്ടം മനസ്സിൽ നിറഞ്ഞു തുളുമ്പിയെങ്കിലും മക്കളോടുള്ള സ്നേഹത്താൽ അത് ഉള്ളിൽ ഒതുക്കി .. അവർക്കായി ജീവിച്ചു . നമ്മുടെ സ്വകാര്യതകൾ നമുക്ക് നഷ്ടമായി .. മക്കളുടെ വളർച്ചയിൽ നമ്മൾ ശ്രദ്ധിക്കാൻ തുടങ്ങി .. അവരുടെ പിറന്നാളുകൾ മാത്രം ഓർക്കാൻ തുടങ്ങി . നമ്മുടെ പിറന്നാളുകൾ പ്രായമായിക്കൊണ്ടിരിക്കുന്നത് അറിയാതെ പോയി ..
എല്ലാം കഴിഞ്ഞു മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകി അവരുടെ കണ്ണ് തെളിച്ചു വിട്ടു അവർക്കായി ജീവിതവും നൽകി . പിന്നീട് അപ്പൂപ്പനും അമ്മൂമ്മയുമായി .. അപ്പോഴും നമ്മൾ നമ്മളെ മറന്നു പേരക്കുട്ടികളുടെ സ്നേഹം ഇഷ്ടപ്പെടാൻ തുടങ്ങി .. പക്ഷേ ഞാനന്നും നിൻറെ സാന്നിധ്യം എപ്പോഴും വേണമെന്നാഗ്രഹിച്ചു . കാരണം ഒരു ഭാര്യയാണ് ഭർത്താവിൻറെ ദൈവം അതുപോലെ തന്നെയല്ലേ നിനക്കും ..
മക്കൾ ദൂരേയ്ക്ക് പോയപ്പോൾ അവരുടെ മക്കളെ നോക്കാൻ നിന്നെ എന്നിൽ നിന്നും വേർപെടുത്തി. അപ്പോൾ തകർന്നുപോയത് എൻറെ മനസ്സാണെടി ഭാര്യേ .. പോകുമ്പോൾ നിൻറെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു .. ആരും കാണാതെ നീയത് സാരിത്തലപ്പുകൊണ്ട് ഒപ്പുന്നതും ഞാൻ കണ്ടിരുന്നു . പക്ഷേ നമുക്ക് എന്ത് ചെയ്യാൻ കഴിയും അല്ലെ . കാരണം നമ്മുടെ സന്തോഷത്തേക്കാൾ പ്രാധാന്യം മക്കളുടെ സന്തോഷമായിരുന്നു ..
നീ അകന്നുപോയെങ്കിലും ഇടയ്ക്കിടെ ടെലഫോണിലൂടെയുള്ള നിൻറെ ശബ്ദം കേൾക്കുന്നു എന്നതൊരാശ്വാസമായിരുന്നു ..
ഇപ്പോൾ എനിക്ക് ഒരുപാട് പ്രായമായിരിക്കുന്നു , ഈ സമയങ്ങളിൽ നീ എൻറെ അടുത്തുണ്ടായിരുന്നവെങ്കിൽ എന്നാഗ്രഹിക്കുന്നു ..
പ്രായമാകുമ്പോൾ കൊച്ചു കുട്ടിയുടെ സ്വഭാവമാകുന്നു .. എത്രയൊക്കെ സ്നേഹത്തോടെ മക്കളും മരുമക്കളും നോക്കിയാലും ഭാര്യയാണ് എപ്പോഴും ഭർത്താവിന് സാന്ത്വനം .. പ്രിയപ്പെട്ടവളെ എൻറെ കണ്ണടയുന്നതിന് മുൻപ് നിന്നെ ഒന്ന് കാണുവാൻ സാധിക്കുമോ ... ഇനിയൊരു ജന്മം നമുക്കായി ഉണ്ടാകുമോ ? ..''
അയാളുടെ ഡയറിക്കുറിപ്പുകൾ അവിടെ അവസാനിച്ചു ..
അയാളുടെ തലയ്ക്കൽ കത്തിച്ചു വച്ച നിലവിളക്കിലെ തിരി കെടാതെ നിറകണ്ണുകളോടെ ഭാനുമതി എണ്ണ ഒഴിച്ചു കൊടുത്തു .. അയാളുടെ മുഖം കോടി തുണിയാൽ മറക്കുന്നതിന് മുൻപ് ആ നെറ്റിയിൽ അവർ ഇത്രയും നാൾ ഉള്ളിലൊതുക്കിയ സ്നേഹചുംബനം നൽകി ..
അയാളുടെ വസ്ത്രങ്ങൾ കത്തിക്കാനായി ചിതയിലേക്കെടുത്തപ്പോൾ മരിക്കുന്നതിന് തൊട്ടുമുൻപ് അയാൾ പുതച്ചിരുന്ന ഷാൾ അവർ മാറോട് ചേർത്തു പിടിച്ചു ... അയാളുടെ മണം അവരിൽ നിറഞ്ഞു നിന്നു ..
''ഏട്ടാ നമ്മുടെ സൗകര്യങ്ങൾക്കായി ഒരിക്കലും അച്ഛനേയും അമ്മയേയും നമ്മൾ വേർപിരിക്കരുതായിരുന്നുവല്ലേ .. നോക്കു അമ്മയുടെ സ്നേഹം , പാവം അവസാനകാലത്തുപോലും അച്ഛൻറെ അരികിലേക്ക് വരാൻ കഴിയാതെ വീർപ്പുമുട്ടുകയായിരിന്നിരിക്കണം .. ഒരിക്കലും അച്ഛനും അമ്മയും നമ്മുടെ സന്തോഷത്തിന് എതിര് നിന്നിട്ടില്ല എന്ന് ഇപ്പോൾ ഓർക്കുന്നുവല്ലേ .. വലിയ പാപമാണ് നമ്മൾ ചെയ്തത് . എനിക്ക് കുറ്റബോധം തോന്നുന്നു .''
''ശരിയാണ് അനിയത്തി നമ്മുടെ ജീവിത സൗകര്യങ്ങളിൽ അവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും നമ്മൾ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു .. ഇനി എന്ത് ചെയ്യാൻ കഴിയും .. ഈ അവസ്ഥ നമുക്കും ഉണ്ടാകാം .. .''
അച്ഛൻറെ ഷാൾ മാറോട് ചേർത്ത് കരയുന്ന അമ്മയെ ആ മക്കൾ ചേർത്തു പിടിച്ചു .. ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞു കരഞ്ഞു ..
''സാരമില്ല മക്കളെ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിച്ചു ..നിങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ ആഗ്രഹം .. പക്ഷേ നിങ്ങൾ അങ്ങനെയാവരുത് മക്കളുടെ കണ്ണ് തെളിച്ചു വിട്ടുകഴിഞ്ഞാൽ നിങ്ങൾ അച്ഛനമ്മമാർ നിങ്ങൾക്കായി ജീവിക്കണം .. വേർപിരിഞ്ഞു കഴിയരുത് ''.
തെക്കുവശത്ത് കത്തിതീരാറായ അച്ഛൻറെ ചിതയ്ക്ക് അപ്പോഴും സ്നേഹത്തിൻറെ ചൂടുണ്ടായിരുന്നു ..

Monday 10 July 2017

മരണത്തെ സ്നേഹിച്ച പെൺകുട്ടി

കൂട്ടുകാരുടെ ഇടയില്‍ ഒരു ചിത്രശലഭത്തെപോലെ പാറി നടന്നിരുന്നു ആ പെണ്‍കുട്ടി.. വളരെ സ്മാർട്ട്‌ ആയിരുന്നു അവൾ.. ആടാനും, പാടാനും, പഠിക്കാനും നല്ല കഴിവുള്ള കുട്ടി.. എല്ലാവര്‍ക്കും അവളെ ഇഷ്ട്ടമായിരുന്നു.. അവളോട്‌ സംസാരിച്ചിരിക്കാൻ നല്ല രസമായിരുന്നു..
ഒരിക്കൽ അവൾ തനിയെ ഇരുന്നു കരയുന്നത് കണ്ടു .. ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്നു..
"എന്തിനാണ് കുട്ടി നീ ഒറ്റയ്ക്കിരുന്നു കരയുന്നത് " ഞാൻ ചോദിച്ചു.. അവൾ എന്നെ കണ്ടിട്ടില്ലല്ലോ എന്ന ഭാവത്തിൽ നോക്കി , .. .. ശരിയാണ് അവൾക്ക് എന്നെ അറിയില്ല, എന്നാൽ ഞാൻ അവളെ തിരഞ്ഞു നടക്കുകയായിരുന്നു അത് എനിക്ക് മാത്രം അറിയാവുന്ന സത്യം..
ഞാൻ അവളുടെ കൂട്ടുകാരിൽ ഒരാളായി മാറി.. അവളുടെ എല്ലാ കാര്യങ്ങളിലും അവളറിയാതെ ഞാനും പങ്കുചേർന്നു..
പൂക്കളേയും, ശലഭങ്ങളേയും ഒരുപാട് ഇഷ്ടമായിരുന്നു അവള്‍ക്ക് ..എപ്പോഴും അവയുമായി സംസാരിക്കുന്നത് കാണാം ..കൂട്ടുകാരികള്‍ പലരും അവള്‍ക്ക് വട്ടാണെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ....പക്ഷെ അതൊക്കെ മനോഹരമായ ഒരു ചിരിയിലൂടെ അവള്‍ അവഗണിക്കുന്നതും കണ്ടിട്ടുണ്ട്..
ഒരുദിവസം അവൾ എന്നോട് പറഞ്ഞു ..
"ഞാൻ ഒരു പ്രണയത്തിൽ അകപ്പെട്ടു, ആ കാമുകൻ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലാണ്..പക്ഷെ എന്‍റെ അച്ഛനും അമ്മയ്ക്കും അവനെ ഇഷ്ടമാവില്ല, എന്തിനാണ് അവനോട് ഇത്ര ദേഷ്യം എന്നായാലും അവര്‍ അവനെ അംഗീകരിക്കേണ്ടതല്ലെ..."
ഞാൻ അവളുടെ സംസാരം കേട്ട് വെറുതെ ചിരിച്ചു.. എന്റെ ചിരി കണ്ടിട്ടാവണം
" നീ എന്താ എന്റെ പ്രണയത്തെകുറിച്ച് ഒന്നും ചോദിക്കാത്തത് " അവൾ ചോദിച്ചു.
ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു ഒന്നും മിണ്ടാതെ ..
അവള്‍ തുടര്‍ന്നു,
" എന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അവനോടുള്ള ആരാധനയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ട് കുറച്ചു നാളുകളെ ആയുള്ളു, ഒരുപാട് തവണ ഞാന്‍ അവന്‍റെ പ്രണയം അവഗണിച്ചു..പിന്നീട് എപ്പഴോ എനിക്ക് അവനെ അംഗീകരിക്കേണ്ടി വന്നു ..ഇനി ഒരു ശക്തിക്കും ഞങ്ങളെ വേര്‍പെടുത്താന്‍ കഴിയില്ല അത്രയ്ക്കും ഞങ്ങള്‍ അടുത്തു കഴിഞ്ഞു..കൊട്ടും കുരവയുമൊന്നുമില്ലാതെ എന്‍റെ പ്രണയം അവനു നല്കണം..."
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..ഇന്നവള്‍ വല്ലാതെ വികാര ഭരിതയായി എനിക്ക് തോന്നി .....
അവള്‍ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ..ഞാന്‍ തേടി നടന്നവള്‍, അവളുടെ ഹൃദയത്തിന്‍റെ ആരാധന എന്നോടായിരുന്നു.. ..എന്നെയാണ് ഇവള്‍ പ്രണയിക്കുന്നത്, ആദ്യം ഇവള്‍ അവഗണിച്ചതും എന്‍റെ പ്രണയത്തെയാണ്..
ഇന്നവളുടെ സ്നേഹം സത്യമാണ് .. ഞാന്‍ അവള്‍ക്ക് ഒരു പനിനീർ പൂവ് നല്കി ...‍ ഇനി ഞാനാരാണ് എന്നറിയേണ്ടെ ? അവള്‍ കാത്തിരിക്കുന്ന പ്രിയ കാമുകന്‍ 'മരണം '..
.
ഞാനായിരുന്നു ആ കാമുകന്‍ എന്ന് അവള്‍ തിരിച്ചറിയും മുമ്പേ ഒരു ചിത്രശലഭമായ് അവളുടെ പനിനീര്‍ പൂവിനെ ചുംബിച്ച് പാറി നടന്നു ഞാൻ ഈ തൊടിയിലൂടെ....