Thursday 8 June 2017

ഗാന്ധർവ്വയാമം......!



''മാളൂ ... നീ എങ്ങടാ ഈ പോവണേ ?''
'' മുല്ലപ്പൂവിൻറെ മണം വരുന്നു മുത്തശ്ശി .. എവിടുന്നാവും അത് .. നമ്മുടെ തൊടിയിൽ മുല്ല ഉണ്ടോ ?''
''ശിവ .. ശിവ .. ൻറെ കുട്ട്യേ നീ ഇങ്ങട് കയറി വരൂ .. മുല്ല പൂക്കുന്ന മണവും , ചെമ്പകം പൂക്കുന്ന മണവുമൊക്കെ ഈ പ്രായത്തിലെ സുന്ദരി കുട്ട്യോൾക്ക് ഉണ്ടാവും .. ഗന്ധർവ്വൻ കാവിൽ നിന്നാവും ൻറെ കുട്ടി ഇപ്പോൾ അത് അന്വഷിച് എങ്ങടും പോവണ്ടാ ..''
''എന്തൊക്കെയാ ഈ മുത്തശ്ശി പറയണേ ഗന്ധർവ്വൻ കാവിൽ നിന്നാണത്രേ മുല്ലപ്പൂവിൻറെ മണം വരുന്നത് .. അവിടെ ഒരു മുല്ലക്കൊടിപോലും ഇല്ലല്ലോ മുത്തശ്ശി ..''
''മാളൂ ഇങ്ങട് വരൂ .. നിനക്ക് പരിചയമില്ലാത്തതാണ് .. തൊടിയിലൊന്നും ഇറങ്ങണ്ടാട്ടോ .. മഴപെയ്ത് ആകെ നനഞ്ഞു കിടക്കുകയാ ..''
''ഹോ .. ഈ മുത്തശ്ശിയെക്കൊണ്ട് തോറ്റു .. ഞാൻ ഈ തൊടിയിലെ സൗന്ദര്യം ഒന്നാസ്വദിക്കട്ടേ .. എത്ര നാളായി ഈ നനഞ്ഞ മണ്ണിൻറെ സുഗന്ധം അറിഞ്ഞിട്ട് .. മരുഭൂമിയിൽ ഇതൊന്നുമില്ലായെൻറെ മുത്തിയേ ..''
''ഉവ്വ ഉവ്വ നിൻറെ 'അമ്മ കേൾക്കണ്ടാ .. അവൾക്കിവിടെ പിടിക്കില്യാല്ലോ .. ഇവിടെ ദുർമൂർത്തികളുടെ കേന്ദ്രമാണെന്നല്ലേ പറയാറ് .. ഒരു പരിഷ്കാരി ''.
''അതൊന്നും സാരല്യാ ൻറെ മുത്തിയേ .. എനിക്കിഷ്ട്ടാണല്ലോ ഈ കാവും കുളവും ഇവിടുത്തെ മൂർത്തിയുമൊക്കെ പിന്നെന്താ .. ൻറെ അച്ഛൻറെ സ്വഭാവാ എനിക്ക് കിട്ടിയത് ..''
അവൾ മുത്തശ്ശിയുടെ ശകാരത്തെ കാര്യമാക്കാതെ മുന്നോട്ട് നീങ്ങി .. തൊടിയിലെ മൂവാണ്ടൻ മാവിൽ നിറയെ മാങ്ങ പഴുത്ത് നിൽക്കുന്നു .. കുറെയെല്ലാം താഴെ വീണ് കിടപ്പുണ്ട് .. പണ്ടൊക്കെ ഒരു മാങ്ങപോലും താഴെ വീഴാൻ അനുവദിക്കില്ലായിരുന്നു ..അന്നൊക്കെ ഈ തൊടി നിറയെ എത്ര കുട്ട്യോളായിരുന്നു മാങ്ങ വീഴുമ്പോൾ ഓടിയെടുക്കാൻ ..എന്ത് രസായിരുന്നു അന്നൊക്കെ .. ഇന്ന് ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്നു ഇവയെല്ലാം ..
''മാളൂ ....''
''എന്താ മുത്തശ്ശി .. ഞാൻ ഇവിടെ ഉണ്ട് .. നമ്മുടെ മൂവാണ്ടൻ മാവിൻറെ ചോട്ടിൽ ''.
'' അതേ കാവിനടുത്തേക്ക് പോവണ്ടാട്ടോ ...ആകെ കാടുപിടിച് കെടക്കാണവിടെ .. ആ ശങ്കരനോട് വരാൻ പറഞ്ഞിട്ട് കുറച്ചീസായി .. അവന് വാലായ്മയാണ് .. അവൻറെ മോള് പ്രസവിച്ചു കിടക്കാ ...''
''അതിന് ശങ്കരൻ ചേട്ടന് എന്താ വന്നാല്. ''
''ഹേ ..അത് പാടില്യാ .. വാലായ്മയുള്ളപ്പോൾ കാവിൽ തൊട്ടു കൂടാ ..''
''ഞാൻ പോണില്യ മുത്തശ്ശി .. അവിടെ നിന്നോ ഇങ്ങോട്ട് വരണ്ടാട്ടോ ..''
മുത്തശ്ശി തിരിച്ചു പോയപ്പോൾ അവൾക്ക് കാവിനടുത്തേക്ക് പോകാൻ ഭയം തോന്നി .. മുത്തി പറഞ്ഞതിലും കാര്യമുണ്ടാവും . പണ്ട് ഞങ്ങൾ കുട്ടികൾ കളിക്കുമ്പോൾ മുത്തശ്ശി വന്നു പറയാറുണ്ടായിരുന്നു. ഈ കൂട്ടത്തിൽ മുതിർന്ന കുട്ടികൾ ആരെങ്കിലും തീണ്ടാരിയാണെങ്കിൽ കാവിനടുത്തേക്ക് പോകരുതെന്ന് . അന്നൊക്കെ എന്താണ് അതിൻറെ പൊരുളെന്ന് അറിയാത്ത പ്രായം ..
രാധേച്ചിയും , സീമ ചേച്ചിയുമൊക്കെ ചിലദിവസങ്ങളിൽ വരാതിരിക്കുമ്പോൾ മുത്തശ്ശിയുടെ ചോദ്യത്തെ ഭയന്നാവും എന്ന് ചിന്തിച്ചിട്ടുണ്ട് .. അവർക്കും അന്ന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് മുല്ലപ്പൂവിൻറെയും ചെമ്പകപ്പൂവിൻറെയും ഗന്ധം, അന്നും ഇത് പറയുമ്പോൾ മുത്തശ്ശി അവരേയും വഴക്കു പറഞ്ഞിരുന്നു . ഇന്ന് ആ നനുത്ത സുഗന്ധം എനിക്കും അനുഭവിക്കാൻ കഴിയുന്നു .
മുത്തശ്ശിയുടെ ഭാഷയിൽ പറഞ്ഞാൽ ഗന്ധർവ്വൻ തന്നെ നോട്ടമിട്ടിരിക്കുന്നുവെന്നാവും ..
''മാളൂ നീ കാവിനടുത്ത് എന്താ ചെയ്യണേ .. അങ്ങോട്ട് പോവല്ലേ കുട്ട്യേ ..''
''ഒന്നൂല്യാ മുത്തശ്ശിയേ .. ഞാനിവിടെ ഗന്ധർവനെ അന്വഷിക്കുകയാ ..''
''വേണ്ടാട്ടോ .. ദൈവങ്ങളോട് വേണ്ട നിൻറെ തമാശ ..''
''ഇല്ലന്റെ മുത്തിയേ .. ഞാൻ അങ്ങോട്ട് പോവണില്യാ ..''
''എന്നാൽ വേഗം ഇങ്ങോട്ട് പോന്നോളൂ ..''
''ദാ .. വരുന്നൂ ..''
മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും മുല്ലപ്പൂവിൻറെ ഗന്ധം കാവിലേക്ക് വിളിക്കുന്നതുപോലെ അവൾക്ക് തോന്നി ..
അവൾ പതിയെ കാവിനടുത്തുള്ള കുളത്തിനരികിലേക്ക് നീങ്ങി .. കുളത്തിലെ വെള്ളത്തിന് നല്ല പച്ച നിറം ..വെള്ളത്തിന് മുകളിലായി നിറയെ ചെമ്പകപ്പൂക്കൾ വീണു കിടക്കുന്നു .. ഗന്ധർവ്വൻ കാടുകളിലെ സുഗന്ധം ... ഋതുമതിയായ സ്ത്രീകൾക്ക് ഈ ഗന്ധം ആകർഷണമാണത്രെ .. പണ്ടേതോ ഒരു സ്ത്രീ ഈ ഗന്ധത്താൽ ആകൃഷ്ടയായി ഗന്ധർവ്വൻ കാട്ടിലേക്ക് കയറിപ്പോയി ..പിന്നീട് തിരികെ വന്നിട്ടില്ല ..ഇന്നും അവരുടെ സാന്നിധ്യം ഈ കാവിലുണ്ടെന്നാണ് മുത്തശ്ശി പറയുന്നത് .. ശരിയോ തെറ്റോ അറിയില്ല .. പക്ഷേ ഈ ഗന്ധം ഒരു തരം ഉന്മാദമാണെന്ന് അവൾക്ക് തോന്നി ..
അവളുടെ ചുറ്റും നിറയെ മിന്നാമിന്നികളുടെ തിളക്കം .. മുല്ലപ്പൂവിൻറെ വശ്യമായ ഗന്ധം .. കാവിനടുത്തേക്ക് വീണ്ടും നീങ്ങാൻ തുടങ്ങിയപ്പോൾ .. വീണ്ടും എവിടെ നിന്നോ അശരീരിപോലെ മുത്തശ്ശിയുടെ വിളി ..
''ൻറെ മാളൂട്ടിക്ക് സുഖമല്ലേ ..?''
''ങേ .. എന്താ മുത്തശ്ശി ഇങ്ങനെ ചോദിക്കണേ .. എൻറെ മുത്തിയോടല്ലേ ഞാൻ വിശേഷങ്ങൾ എല്ലാം പറഞ്ഞത് ''.
അവൾ ചുറ്റും നോക്കി അവിടെ ആരേയും കണ്ടില്ല .. കാവിനുള്ളിൽ നിന്നും ചീവീടുകളുടെ സംഗീതം .. വല്ലാത്ത ഭയം തോന്നി ..
''എന്താ മാളു .. നീ ആരോടാ സംസാരിക്കുന്നേ ..?''
''അത് അച്ഛാ ..ഞാൻ ഇത്രനേരം മുത്തശ്ശിയോട് സംസാരിക്കുയായിരുന്നല്ലോ .. മുത്തശ്ശിയല്ലേ എന്നോട് ഇത്രനേരം സംസാരിച്ചത് ..? കാവിനടുത്ത് പോകരുത് എന്നോട് പറയുകയായിരുന്നു . എന്നിട്ട് ഞാൻ ഇപ്പോഴും കാവിനടുത്തു തന്നെ നിൽക്കുകയാണല്ലോ..?''
''മുത്തശ്ശിയോ ? എന്താ മാളൂ... നീയല്ലേ മുത്തശ്ശിയുടെ അസ്ഥിത്തറയിൽ വിളക്ക് വച്ചത് .. എന്താ ഈ കുട്ടിക്ക് പറ്റിത് ? ''.
''ശരിയാണല്ലോ .. അപ്പോൾ ഞാൻ സംസാരിച്ചത് ?''.
മുത്തശ്ശിയുടെ ആത്മാവ് ഇപ്പോഴും തനിക്ക് കൂട്ടായി ഉണ്ടെന്ന് അവളറിഞ്ഞു .. അവളുടെ കണ്ണുകൾ നിറഞ്ഞു ..
''വാ മോളേ നേരം ഇരുട്ടിത്തുടങ്ങി .. ഇനി മടങ്ങാം .. കാവിൽ തൊഴുതല്ലോ .. നാളെ രാവിലെ നമുക്ക് തിരികെ പോകേണ്ടതല്ലേ .. എന്തെല്ലാമുണ്ട് പാക്ക് ചെയ്യാൻ ..''
''വരുന്നു അച്ഛാ ..''
അയാൾ മുന്നോട്ട് നടന്നു അവളും അച്ഛൻറെ കൂടെ നടന്നു ..അപ്പോഴും മുല്ലപ്പൂവിൻറെ ഗന്ധം അവളെ പൊതിഞ്ഞു നിന്നു .. അവൾ ഒരു വട്ടം കൂടി ഗന്ധർവ്വൻ കാവിലേക്ക് തിരിഞ്ഞു നോക്കി ..അപ്പോൾ എങ്ങു നിന്നോ തണുത്ത കാറ്റ് വീശി .. !
മഴയുടെ മുന്തിരിവള്ളികൾ തീർത്ത കാവിലെ ചെമ്പകമരങ്ങളിൽ നിന്നും തണുത്ത മുന്തിരിമൊട്ടുകൾ അവളുടെ ദേഹത്തേക്ക് വീണ് ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു ...അവളുടെ മനസ്സിൽ ഒരു ഗാന്ധർവ്വയാമം തളിർത്തു .. !

6 comments:

  1. നല്ല ഇഷ്ടമായി കലാ ഈ കഥ. മുത്തശ്ശിയുടെയും, മാളുവിന്റെയും സംഭാഷണങ്ങൾ നല്ല രസമായിട്ടുണ്ട്. നല്ല കഥ. ആശംസകൾ.

    ReplyDelete
  2. നമുക്കിഷ്ടമുള്ള ചിലർ അവർ ഈ ലോകത്തിൽ നിന്നു പോയാലും അവർ എപ്പോഴും നമ്മുടെ അടുത്ത് ഉള്ളതുപോലെ തോന്നും..നല്ല എഴുത്ത്‌..ആശംസകൾ

















    ReplyDelete
  3. മാളുവും മുത്തശ്ശിയും ഒരു ഗാന്ധര്വ സ്മരണയും ...

    ReplyDelete
    Replies
    1. അതെ .. നന്ദി സ്നേഹം ഇവിടെ വന്നതിനും ഈ വായനയ്ക്കും

      Delete