Friday 19 May 2017

ഒറ്റ വേഷമാടുന്ന ഭാസുരി .....!


കടലുപോലെ ആർത്തിരമ്പുന്ന മനസ്സുമായി അവൾ ........ 'ഭാസുരി '
കൈവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു താങ്ങായി വരേണ്ടവർ ഇന്ന് ദൂരെയെങ്ങോ മറഞ്ഞിരിക്കുന്നു ..
കൊട്ടും കുരവയും ആഘോഷങ്ങളുമില്ലാതെ അവളുടെ ജീവിതം അവിടെ തുടങ്ങി ..!
അച്ഛനെ അനുസരിച് , പാതിവഴിയിൽ പഠനം ഉപേക്ഷിച് സ്വപ്നം കാണാൻ പറ്റാത്ത വലിയ വീട്ടിലെ അടിമയായി ജീവിതം ആടിത്തീർക്കാൻ വിധിക്കപ്പെട്ടവൾ..
പുതിയ അന്തരീക്ഷം , പരിചിതമല്ലാത്ത കുറേ മുഖങ്ങൾ .. ആർക്കും ആരും ബന്ധമല്ല എന്ന മട്ടിലുള്ള പെരുമാറ്റം , തൻറെ കഴുത്തിൽ താലികെട്ടിയ പുരുഷൻ , ആരും അവളെ കാണുന്നതുപോലുമില്ല .. അവളുടെ കണ്ണുകളിലെ ഭീതി ആരും അറിയുന്നില്ല ..ഒരുപക്ഷേ അടിമജീവിതത്തിനായി അവൾക്ക് വിലപറഞ്ഞയച്ച വീട്ടുകാർപോലും അവളുടെ മനസ്സ് കാണുന്നുണ്ടാവില്ല ,,
പണക്കൊഴുപ്പിൽ മദിച്ചു നിൽക്കുന്ന ഒരു രൂപം അവളെ മുറിയിലേക്ക്‌ കൂട്ടി കൊണ്ടുപോയി .. ആ സ്ത്രീ ആരാണ് , അവർക്ക് ഈ വീടുമായുള്ള ബന്ധം എന്താണ് ഇതൊന്നും അവൾ അന്വഷിച്ചില്ല ..
''ഇനി മുതൽ ഇതാണ് നിൻറെ മുറി .. '' അവർ പറഞ്ഞു
എനിക്കെന്തിനാണ് ഇത്രയും വലിയ മുറി . ഒരു കാലിത്തൊഴുത്തിൽ കിടന്നാലും അടിമയ്ക്ക് ഉറക്കം വരുമായിരുന്നു .. ഞാൻ മനസ്സിൽ ഓർത്തു ..
സങ്കടപ്പെടുത്താതെ എന്നും താങ്ങായും തണലായും നിന്നുകൊള്ളാമെന്ന് വാക്കുകൊടുത്ത ഭർത്താവിനേയും അവിടെ കാണാതായപ്പോൾ ഞാൻ ഭയന്നു ..
ആ സ്ത്രീ മുറിയിൽ നിന്നും ഇറങ്ങി പോകുന്നതുവരെ ഞാൻ അവിടെ തന്നെ നിന്നു . എൻറെ അച്ഛൻ , 'അമ്മ , അനുജത്തി , എല്ലാവരുടേയും ചിരിക്കുന്ന മുഖങ്ങൾ എൻറെ മനസ്സിലേക്ക് ഓടി വന്നു . എൻറെ സ്വപ്‌നങ്ങൾ , സന്തോഷം എല്ലാം ആ കൊച്ചു വീട്ടിലായിരുന്നു . എല്ലാം വലിച്ചെറിയപ്പെട്ടു . ഇനി ഞാൻ പുതിയ ആളായി മാറണം , വീട്ടുകാർ എനിക്കില്ല , അവരെന്നെ വിറ്റു .. പകരം അവർക്ക് കിട്ടിയത് നല്ല ജീവിതത്തിനായുള്ള മൂല്യമായിരുന്നു .. ഞാനൊരടിമ ആരുടെ ? ഈ കൊട്ടാരത്തിന്റേയോ അതോ കഴുത്തിലെ താലിയുടെ ഉടമയുടേയോ അതുമല്ലെങ്കിൽ ഇവിടെല്ലാം മദിച്ചു നടക്കുന്ന ആ സ്ത്രീയുടെയോ ? അറിയില്ല ഞാൻ ആടുന്ന ഈ അടിമ വേഷം ആർക്കുവേണ്ടിയാണെന്ന് .
നേരം ഒരുപാടായിരിക്കുന്നു മുറിയിൽ ഇരുട്ട് പരന്നിരിക്കുന്നു . വെളിച്ചത്തിനായി ഞാൻ ദാഹിച്ചതുപോലെ , പക്ഷേ കാലുകൾ ചലിക്കുന്നില്ല അദൃശ്യമായൊരു വിലങ് എന്നെ വലിഞ്ഞു മുറുക്കുന്നത് പോലെ , എത്ര നേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു എന്നറിയില്ല .. ആരും എന്നെ അന്വഷിക്കുന്നതായി തോന്നിയില്ല ..
ഇരുട്ടിൽ തടഞ്ഞു ഞാൻ മുറിയുടെ പുറത്തിറങ്ങി .. അവിടെങ്ങും ആരേയും കാണാൻ കഴിഞ്ഞില്ല .. നേരിയ പ്രകാശം ആ വലിയ വീട്ടിൽ പരന്നു .. നന്നായി വിശക്കുന്നുണ്ടായിരുന്നു എനിക്ക് .. ഒരു തുള്ളി വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷമായിരുന്നു അത് .
''ആരാ അവിടെ ?'' ഏതോ മുറിയിൽ നിന്നും അശരീരി പോലൊരു ശബ്ദം .. ഞെട്ടി വിറച്ചു ഞാൻ തിരിഞ്ഞ് നോക്കി .. തൻറെ കഴുത്തിൽ താലികെട്ടിയ ആളതാ മറ്റൊരുവളുടെ തോളിൽ കൈചേർത്ത് നിൽക്കുന്നു . എൻറെ കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു .
''നീ എന്താണ് അവിടെ തിരയുന്നത് ?'' അയാൾ വീണ്ടും ചോദിച്ചു .
''എനിക്ക് വിശക്കുന്നു ..'' കൊച്ചു കുട്ടികൾ ഭക്ഷണത്തിനായി കരയുന്നതുപോലെ ഞാൻ കരഞ്ഞുപോയി .
''നാശം ഇതിനൊന്നും രാത്രിയിൽ ഉറക്കവുമില്ലേ ..?'' അയാളുടെ അരുകിൽ നിന്നിരുന്ന സ്ത്രീ തുള്ളിച്ചാടിക്കൊണ്ട് അടുക്കളിയിലേക്ക് പോയി .. എൻറെ കണ്ണുകൾ അയാളെ തന്നെ നോക്കുകയായിരുന്നു . താലികെട്ടിയ പെണ്ണിൻറെ കണ്മുന്നിലൂടെ ഒരു നാണവുമില്ലാതെ മറ്റൊരുവളുമായി .. ശേ ഇത്രയ്ക്കും മാന്യതയില്ലാത്തവനോ തൻറെ ഭർത്താവ് .
''ഇന്നാ .. ഇത് കഴിച്ചിട്ട് വേഗം പോയി കിടന്നുറങ്ങ് ..'' അവർ അടുക്കളയിൽ നിന്നും ഒരു പാക്കറ്റ് ഉണങ്ങിയ റൊട്ടി എൻറെ മുന്നിലേക്ക് വലിച്ചെറിഞ്ഞു . അപ്പോഴേക്കും വിശപ്പിൻറെ ശക്തി എന്നിൽ കുറഞ്ഞിരുന്നു . അവർ രണ്ടുപേരും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് എൻറെ മുന്നിലൂടെ കടന്നുപോയി .
എങ്ങും നിശബ്ദത തളം കെട്ടി നിന്നു .. കരയണോ അതോ ഒരു ഭ്രാന്തിയെ പോലെ ചിരിക്കണോ .. എന്താണ് ഞാൻ ചെയ്യേണ്ടത് ?
എൻറെ വിവാഹ ദിവസം .. ഇങ്ങനെ അന്ധകാരത്തിൻറെ പല്ലുകളാൽ കൊളുത്തി വലിക്കുന്നു .. ഒരു പെണ്ണിൻറെ ജീവിതത്തിലെ ശുഭ മുഹൂർത്തങ്ങൾ..! സ്വപ്നം കാണാൻ വിധിയില്ലാത്ത ഞാനും അന്ന് കുറേ മധുര സ്വപ്‌നങ്ങൾ കണ്ടു . എല്ലാം എല്ലാം തളയ്ക്കപ്പട്ട ഈ കാരാഗൃഹത്തിൽ എല്ലാ കുറ്റവാളികളേയും പോലെ അലങ്കാരങ്ങളില്ലാത്ത ഒരു മുറി എനിക്കായി ഉണ്ടായി എന്നതാണ് ഇവിടെ ആശ്വാസം .
വിശപ്പും , ദാഹവും എന്നെ വല്ലാതെ തളർത്തിയിരുന്നു. എപ്പഴോ അറിയാതെ ഉറക്കത്തിൻറെ വക്കിലേക്ക് വഴുതി വീണു .. മുകളിലത്തെ മുറിയിൽ നിന്നും ഒരലർച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു .. ആരാവും ഇങ്ങനെ അലറിക്കരയുന്നത് ? എന്തിനാവും അയാൾ കരയുന്നത് ? ഭയത്തോടെ ഞാൻ ചുറ്റും നോക്കി .. പിന്നീട് ഒന്നും കേൾക്കാനായില്ല .
ഓരോ ദിവസങ്ങൾ തള്ളി നീക്കുമ്പോഴും മനസ്സ് വല്ലാതെ ഉഴുതു മറിക്കുകയായിരുന്നു .. എന്നിലെ പ്രസരിപ്പെല്ലാം ചോർന്നു പോയതുപോലെ .. കണ്ണാടിയിൽ കാണുന്ന ഭാസുരി അകാലത്തിൽ പ്രായമായതുപോലെ ..
ചോരയും നീരും വറ്റി വരളുവോളം അടിമ വേഷം ചെയ്യാൻ വിധിക്കപ്പെട്ട എൻറെ മനസ്സിൽ എപ്പഴൊക്കെയോ താലികെട്ടിയ പുരുഷൻറെ സാമിപ്യം കൊതിച്ചിരുന്നു .. ഒരിക്കലെങ്കിലും ഞാനെന്ന പെണ്ണിനെ അയാൾ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു .. പക്ഷേ എൻറെ ആഗ്രഹത്തെ ഉണർത്തുമ്പോഴും ആ വലിയ വീട്ടിലെ അഴുക്കു ചാലിൽ കിടന്നിഴയുന്ന അട്ടയാണ് ഞാൻ എന്ന കാര്യം ഓടിയെത്തുന്നു .. എൻറെ മനസ്സിലെ സന്തോഷമെല്ലാം ഞൊടിയിടകൊണ്ട് ഇല്ലാതായി . ദേഹമെല്ലാം തണുത്തുറഞ്ഞു പോയി .. ഇങ്ങനെയുള്ള ചുറ്റുപാടിൽ തുടർന്ന് ജീവിക്കാൻ എനിക്ക് സാധിക്കുമോ എന്ന് പോലും സംശയിച്ചു . ഭയം കൊണ്ടാണോ അതോ ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ മനസ്സിൻറെ ധൈര്യമാണോ എന്നെ വീണ്ടും എഴുന്നേൽപ്പിച്ചത് എന്നറിയില്ല ..പരാതികളൊന്നുമില്ലാതെ അച്ഛൻ തന്ന ഈ വലിയ വീട്ടിലെ അടിമയായി ഞാൻ ജീവിച്ചു .
ഇവിടെ വീട്ടിൽ എല്ലാവരും എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി എനിക്ക് തോന്നി ..
അന്ന് രാത്രിയിലും മുകളിലത്തെ മുറിയിൽ നിന്നും കരച്ചിൽ കേട്ടു . എന്നും എൻറെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ചോദിച്ച ആ കരച്ചിലിനെ ഭേദിച്ചെന്നവണ്ണം എൻറെ മുറിയുടെ വാതിലിൽ ആരോ മുട്ടി വിളിച്ചു .. ആരാവും ഈ രാത്രിയിൽ ..!
''ആരാ ?'' എൻറെ തൊണ്ടയിൽനിന്നും ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു .
വീണ്ടും കതകിൽ മുട്ടിയപ്പോൾ ഞാൻ ചെന്ന് വാതിൽ തുറന്നു .. അവിടെ അയാൾ നിൽക്കുന്നു .. എൻറെ ഭർത്താവ് .. അയാൾ എൻറെ കൈയ്യിൽ കടന്നു പിടിച് വലിച്ചുകൊണ്ട് മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി .. അവിടെ അടച്ചിട്ട മുറിയിൽ നിന്നും അപ്പോഴും അലർച്ച ഉയർന്നിരുന്നു .
ഭയന്നു വിറച്ച ഞാൻ തണുത്തുറഞ്ഞു പോയതുപോലെ നിന്നു ..
''ഇതാ ഇതാണ് നിൻറെ ഭർത്താവ് .. അയാൾക്ക്‌ വേണ്ടിയാണ് നിന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നത് .. ഇനി അയാളുടെ ഭ്രാന്തിൻറെ അവശിഷ്ട്ടം അനുഭവിക്കുകയാണ് നിൻറെ കടമ '' എൻറെ ഭർത്താവ് എന്ന ആ മനുഷ്യൻ എൻറെ നേരെ കയർക്കുകയായിരുന്നു .
തുറന്നു കിടന്ന ജനലിലൂടെ ഞാൻ അകത്തെ മുറിയിൽ തളച്ചിരിക്കുന്ന മനുഷ്യനെ നോക്കി ..
വല്ലാത്ത ദുർഗന്ധം ആ മുറിയിൽ നിന്നും വരുന്നുണ്ടായിരുന്നു .. അയാളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു കണ്ടു . വീണ്ടും അയാൾ കരയാൻ തുടങ്ങി .
വൃത്തി ഹീനമായ ഒറ്റമുറിയിൽ തളയ്ക്കപ്പെട്ടിരിക്കുന്ന ആ മനുഷ്യന് വേണ്ടിയാണ് എന്നെ ഇവർ വിലയ്ക്ക് വാങ്ങിയത് എന്ന് കേട്ടപ്പോൾ എൻറെ ദേഹം പിളർന്ന് പോകുന്നതുപോലുള്ള വേദന .
സർവ്വ ശക്തിയുമെടുത്ത് അയാളെന്നെ ഭ്രാന്തൻറെ അരികിലേക്ക് തള്ളി വിട്ടു ..
എന്നെ ആ മുറിയിലേക്ക് തള്ളി വിടുമ്പോൾ അയാളുടെ കണ്ണുകളിൽ ക്രൂര മൃഗത്തിൻറെ ആനന്ദമായിരുന്നു ..
പ്രാപ്പിടിയൻറെ കൈയ്യിലെ കിളിയെപോലെ ഭ്രാന്തൻറെ ക്രൂരതയ്ക്ക് മുന്നിൽ കിടന്നു പിടഞ്ഞു . എപ്പഴോ അയാൾ ഉറക്കത്തിലേക്ക് വീണപ്പോൾ പൂട്ടിയിരുന്ന മുറിയുടെ വാതിൽ ആരോ തുറന്നു .. വാതിക്കൽ നിന്ന ആളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാനുള്ള പകയായിരുന്നു എനിക്ക് .. പക്ഷേ ക്രൂരതയാൽ തകർക്കപ്പെട്ട എൻറെ ദേഹം തളർന്നു പോയിരുന്നു .. ഒന്നിനും ശ്കതിയില്ലാതെ യാന്ത്രികമായി ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി .
തകർന്നു പോയ നിമിഷമായിരുന്നു അത് . ഒരു ഭ്രാന്തൻറെ ഭാര്യവേഷം കെട്ടാൻ .. ഈ ഭാസുരിയുടെ ജന്മം .. !
ഇതിലും ഭേദം ഈ ജന്മം തിരികെ എടുക്കുന്നതായിരുന്നു എന്ന് ഞാൻ ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ച നിമിഷം ..
എൻറെ ശരീരത്തിൽ നിന്നും പുഴുക്കൾ അരിച്ചിറങ്ങുന്നതുപോലെ, ദേഹം മുഴുവൻ ചീഞ്ഞ ഗന്ധം, ഷവറിനടിയിൽ നിൽക്കുമ്പോഴും ശരീരത്തിൻറെ നീറ്റലിനേക്കാൾ മനസ്സിനായിരുന്നു ..
കഴുത്തിൽ കിടന്ന താലിക്ക് ഭാരം കൂടിക്കൂടി വരുന്നതുപോലെ, നെറ്റിയിലണിഞ്ഞ സിന്ദൂരത്തിന് രക്തം പൊട്ടിയൊഴുകുന്ന ദുർഗന്ധം .. ഉറക്കെ കരയാനാവാതെ , അനങ്ങാനാവാതെ കുറേ നേരം ഞാൻ അവിടെ നിന്നു ...
ആരോടും ഒന്നും പറയാതെ ഞാനാ പടി ഇറങ്ങി നടന്നു .. ഈ പുഴയുടെ തീരത്ത് നിൽക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം..എല്ലാം എല്ലാം ഇവൾ അറിയുന്നുവെന്ന് പറയുന്നതുപോലെ ..
താലിയുടെ ഭാരം താങ്ങാനാവാതെ തലകുനിഞ്ഞു പോയിരുന്നു ... ആ ഭാരം ഉപേക്ഷിച്ചു .. ദുർഗന്ധം വമിക്കുന്ന സിന്ദൂരം പുഴയിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് ഒഴുകിയകന്നു ..
ആടി തീർക്കാത്ത ദേഹം ഉപേക്ഷിച്ചു ഭാസുരി ആഴങ്ങളിലേക്ക്‌ നീന്തുകയാണ് ...
ഇനിയെങ്ങോട്ട് എന്ന നിശ്ചയമില്ലാതെ കരകാണാനാവാതെ അവൾ ഒഴുകുകയാണ് ...

7 comments:

  1. പ്രിയ കലേഷ്..വാക്കുകളുടെ ശക്തി എഴുത്തിൽ പ്രകടം..ആശംസകൾ






    ReplyDelete
  2. പ്രിയ കലേഷ്..വാക്കുകളുടെ ശക്തി എഴുത്തിൽ പ്രകടം..ആശംസകൾ






    ReplyDelete
  3. കുരുതിക്കളത്തിലെ ബലിമൃഗം!
    ആശംസകള്‍

    ReplyDelete
  4. താലിയുടെ ഭാരം താങ്ങാനാവാതെ തലകുനിഞ്ഞു പോയിരുന്നു ... ആ ഭാരം ഉപേക്ഷിച്ചു .. ദുർഗന്ധം വമിക്കുന്ന സിന്ദൂരം പുഴയിലൂടെ ദൂരേയ്ക്ക് ദൂരേയ്ക്ക് ഒഴുകിയകന്നു ..
    ആടി തീർക്കാത്ത ദേഹം ഉപേക്ഷിച്ചു ഭാസുരി ആഴങ്ങളിലേക്ക്‌ നീന്തുകയാണ് ...
    ഇനിയെങ്ങോട്ട് എന്ന നിശ്ചയമില്ലാതെ കരകാണാനാവാതെ അവൾ ഒഴുകുകയാണ് ...

    ReplyDelete
    Replies
    1. നന്ദി സ്നേഹം ഇവിടെ വന്നതിനും ഈ വായനയ്ക്കും

      Delete